ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി ജോര്‍ജ്; ‘ചില കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്; ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നു’

നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി റൂറല്‍ എസ്പി എ.വി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനയിലും ദിലീപ് നല്‍കിയ പരാതിയിലുമാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്നും ചില കാര്യങ്ങളില്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തീര്‍ന്നിട്ടില്ല, ബാക്കി കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജോര്‍ജ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ടതും അതിന് പിന്നാലെയുണ്ടായ സംഭവങ്ങളുമായും ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ഇന്നലെ 13 മണിക്കൂറോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05വരെ നീണ്ടു. പതിമൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെയാണ് ഇരുവരും മടങ്ങിയത്.
ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. എഡിജിപി ബി സന്ധ്യ, എറണാകുളം റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണോദ്യഗസ്ഥന്‍ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നിവരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ടുപേരില്‍ നിന്നും വെവ്വേറെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

© 2024 Live Kerala News. All Rights Reserved.