‘അയാള്‍ പറഞ്ഞതില്‍ നടിമാരും നടന്മാരും നിര്‍മ്മാതാക്കളും’; വിഷ്ണുവിന്റെ ഫോണ്‍കോളിനെക്കുറിച്ച് നാദിര്‍ഷ

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണമാവശ്യപ്പെട്ട്, സുനില്‍കുമാറിന്റെ സഹതടവുകാരനെന്ന് പറഞ്ഞ് വിളിച്ചയാള്‍ പറഞ്ഞ പേരുകള്‍ അദ്ദേഹത്തിന്റെ ശത്രുക്കളെന്ന് വാര്‍ത്തകളില്‍ വരുന്ന പേരുകളില്‍ പലതുമാണെന്ന് നാദിര്‍ഷ. നടിമാരുടെയും നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും പേരുകള്‍ അക്കൂട്ടത്തിലുണ്ടെന്നും മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളൊക്കെ അക്കൂട്ടത്തിലുണ്ടെന്നും നാദിര്‍ഷ. സുനില്‍കുമാറിന്റെ സഹതടവുകാരന്‍ രണ്ട് മാസം മുന്‍പ് ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നാദിര്‍ഷ മാധ്യമങ്ങളെ കണ്ടത്.
നാദിര്‍ഷ പറയുന്നു..

“ഞാനും ദിലീപുമൊക്കെ പങ്കെടുത്ത അമേരിക്കന്‍ ഷോയ്ക്ക് ഒരാഴ്ച മുന്‍പാണ് വിഷ്ണു എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചത്. എന്തോ ഒരു പന്തികേട് മണത്തതിനാല്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നി. എന്റെ ഫോണില്‍ റെക്കോര്‍ഡിംഗ് ഇല്ലാത്തതിനാല്‍ സുഹൃത്തിന്റെ ഫോണ്‍ വാങ്ങി തിരിച്ചുവിളിച്ചു. ദിലീപേട്ടന് ഒരു ‘ടാര്‍ജറ്റ്’ ഉണ്ട്. സുനി പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നത്. ചേട്ടനോട് പറഞ്ഞാല്‍ ദിലീപേട്ടന്‍ അറിഞ്ഞോളുമല്ലോ എന്നും അയാള്‍ പറഞ്ഞു. ദിലീപിന്റെ പേര് പറയൂ എന്ന് ഒരുവിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. ദിലീപ് ശരിക്കും നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്നൊക്കെ വിഷ്ണു എന്ന് പരിചയപ്പെടുത്തിയയാള്‍ പറഞ്ഞു. ഇടപ്പള്ളിയിലാണ് വീടെന്നാണ് പറഞ്ഞത്. ചോദിച്ചപ്പോള്‍ ഇന്റസ്ട്രിയുമായി ബന്ധമൊന്നുമില്ലെന്നും സുനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താനാണെന്നും പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ആരൊക്കെയാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും പറഞ്ഞു. നടിമാരുടെയും നിര്‍മ്മാതാക്കളുടെയും നടന്മാരുടെയുമൊക്കെ പേര് വിഷ്ണു പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവര്‍ പറഞ്ഞതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല..”

“വിഷ്ണു പറഞ്ഞ പേരുകള്‍ക്ക് പിറകേ പോവുകയാണെങ്കില്‍ മലയാളം ഇന്റസ്ട്രിയിലെ പ്രധാനപ്പെട്ട ഒരു ‘ഏരിയ’യാണ് അത്. നടി അക്രമിക്കപ്പെട്ട സംഭവം സുനി സ്വന്തമായി തയ്യാറാക്കിയ ബ്ലാക്ക്‌മെയിലിംഗ് പദ്ധതി ആയിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരില്‍ ഊഹാപോഹങ്ങള്‍ പുറത്തുവരുമ്പോള്‍ മറ്റുള്ളവരുടെ ആവശ്യപ്രകാരം അത് പറയണോ എന്നാണ് ആലോചിക്കുന്നതെന്നും വിഷ്ണു പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കായി പൈസയുടെ ആവശ്യമുണ്ടെന്നും. വിഷ്ണു പറഞ്ഞ പേരുകള്‍ കേട്ടാല്‍ നമ്മളൊന്നും ഇത് വിശ്വസിക്കില്ല. കാരണം മലയാളം ഇന്റസ്ട്രിയിലെ ഏറ്റവും പ്രധാന പേരുകളാണ് അവ. അത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. ആ സംഭാഷണം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് അങ്ങനെതന്നെ ദിലീപിന് അയച്ചുകൊടുത്തു. ഈ കോളിന് പിന്നിലുള്ള വാസ്തവം എന്താണെന്ന് നമുക്കറിയില്ലല്ലോ. വിഷ്ണു എന്ന പേര് പോലും ശരിയാണോ എന്നറിയില്ല. പക്ഷേ ആ കോളിന്റെ സ്വഭാവം വച്ച് അത് സംബന്ധിച്ച് പരാതി കൊടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നി. പുള്ളി പറഞ്ഞ പേരുകള്‍ സത്യമാണെങ്കില്‍ ഇവിടുത്തെ മിക്കവാറും ഷൂട്ടിംഗുകളൊക്കെ നില്‍ക്കും (ചിരിയ്ക്കുന്നു). പക്ഷേ വിളിച്ചയാള്‍ ബുദ്ധിമാനാണ്. ദിലീപിനെതിരേ പ്രവര്‍ത്തിക്കും എന്ന് നമുക്ക് വിശ്വാസം തോന്നുന്ന പേരുകളാണ് അയാള്‍ പറഞ്ഞത്. ദിലീപിന്റെ ശത്രുപക്ഷമെന്ന് വാര്‍ത്തകളില്‍ പ്രചരിക്കുന്ന പേരുകള്‍..”

© 2024 Live Kerala News. All Rights Reserved.