‘ആരോപണങ്ങള്‍ നിലനില്‍ക്കെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിന്?’; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തിന്?

എഡിജിപി ടോമിന്‍ തച്ചങ്കരിയുമായി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനപദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാന്‍ ഇത്ര വൈകുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച കോടതി ഈ മാസം 28ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.
ഡിജിപി സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ വിവരങ്ങള്‍ നല്‍കാനെന്നും കോടതി ആരാഞ്ഞു. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ഇന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. തുടര്‍ന്നാണ് ഇനി കേസ് പരിഗണിക്കുന്ന ബുധനാഴ്ച സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
സുപ്രീംകോടതിയില്‍ നടത്തിയ കേസിനൊടുവിലാണ് സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നായിരുന്നു ആക്ഷേപം. സെന്‍കുമാര്‍ തിരികെ സര്‍വീസില്‍ എത്തിയത് മുതല്‍ ഇവര്‍ തമ്മിലുളള ഭിന്നതകള്‍ രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.