പനി തടയാന്‍ സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ പദ്ധതിയുമായി സര്‍ക്കാര്‍; 23 ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: പനി വ്യാപനം തടയാന്‍ വാര്‍ഡുതലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചീകരണ പ്രവര്‍ത്തനായി ഈ മാസം 23 ന് ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും സര്‍വ്വകക്ഷിയോഗവും ചേരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27,28,29 തീയതികളില്‍ സംസ്ഥാനത്താകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘പനി ബാധിത പ്രദേശങ്ങളെ തീവ്രതയ്ക്ക് അനുസരിച്ച മൂന്ന് മേഖലകളാക്കി തിരിച്ചാണ് പ്രത്യേക പ്രതിരോധ പ്രവര്‍ത്തനവും ബോധവത്കരണവും നടത്തുക. പനി പ്രതിരോധ മേഖലകളെ ഹൈ റിസ്‌ക് , മോഡേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തിരിക്കും. ജനങ്ങളെ ബോധവതക്രിക്കുന്നതിന് ഏറ്റവും ശ്രദ്ധേയമായ നടപടികള്‍ സ്വീകരിക്കണം. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങളും പ്രവര്‍ത്തനങ്ങല്‍ നടക്കുന്ന എല്ലായിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അതിനുവേണ്ടി അതാത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും അണിചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ ബോധവത്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും ലൈബ്രറികളും ബോധവത്കരണ പ്രവര്‍ത്തനത്തിന് ഇറങ്ങണം. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, ആരോഗ്യമേഖല, സ്റ്റുഡന്റ് സംഘടന, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസും പ്രവര്‍ത്തിക്കണം. ചികിത്സ സംവിധാനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പുറമേ പി.ജി വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെയും സേവനം ലഭ്യമാക്കും.’
മുഖ്യമന്ത്രി

ആശുപത്രികളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങളിൽ പനി വാർഡുകൾ തുറക്കും. പോരായ്മ വന്നാല്‍ വേറെ കെട്ടിടങ്ങള്‍ ഏറ്റെടുക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും. ഡോക്ടര്‍മാരെയും നഴ്സുമാരേയും കുറവ് നികത്താന്‍ അടിയന്തര നടപടിയെടുക്കും. രോഗികളുടെ കിടത്തി ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. രോഗം കൃത്യമായി നിര്‍ണയിക്കുന്നതിനായുള്ള എല്ലാ സംവിധാനങ്ങളും കഴിയാവുന്നത്ര കേന്ദ്രങ്ങളില്‍ ഒരുക്കം. ഈ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തുക അനുവദിക്കും. ശുചീകരണ പ്രവര്‍ത്തനത്തിനായി, ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാവരും രംഗത്ത് ഇറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ നേതൃത്വലായിരിക്കും ജില്ലാതലത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വഹിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.