ഗംഗേശാനന്ദയെ കാണാന്‍ ജനനേന്ദ്രിയം മുറിച്ച യുവതി അമ്മയ്‌ക്കൊപ്പം എത്തി; സംസാരത്തിനിടെ പൊട്ടിക്കരഞ്ഞു; കാമുകനെതിരെ പീഡനത്തിന് പരാതിയും നല്‍കി

തിരുവനന്തപുരം∙ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട്, മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ കഴിയുന്ന ഗംഗേശാനന്ദയെ പരാതിക്കാരിയായ പെൺകുട്ടി സന്ദർശിച്ചു. അമ്മയ്ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനായെത്തിയത്. 15 മിനിറ്റ് നേരം ഇവര്‍ സംസാരിച്ചു. ഇതിനിടെ പെൺകുട്ടി പൊട്ടിക്കരഞ്ഞപ്പോൾ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും ചെയ്തു.
ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ടാണ് പെൺകുട്ടി പുറത്തേക്കു വന്നത്. തുടർന്നു പേട്ട പൊലീസ് സ്റ്റേഷനിൽ എത്തി കാമുകൻ അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീ‍ഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതി നല്‍കി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. താൻ ആരുടെയും നിയന്ത്രണത്തിലല്ല. അയ്യപ്പദാസ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി കളവാണെന്നും വീട്ടിൽ താൻ സുരക്ഷിതയാണെന്നും പെണ്‍കുട്ടി അറിയിച്ചു.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യുവതിയെ നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കിയത്. ഈ മാസം 22ന് യുവതിയോട് നേരിട്ടു ഹാജരായി നിലപാടറിയിക്കാനും കോടതി വ്യക്തമാക്കി.
സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളുകയും ചെയ്തു. യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

© 2024 Live Kerala News. All Rights Reserved.