പനി വിട്ടൊഴിയാതെ കേരളം; ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി; മരണസംഖ്യ 41 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയ വിവധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്.
ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരുടെ മുന്നില്‍ തിരുവനന്തപുരമാണ് മുന്നില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ ഇന്നലെ 737 പേരെ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആരോഗ്യവകുപ്പ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ അലംഭാവം കാണിച്ചതായി മന്ത്രി കുറ്റപ്പെടുത്തി. ഇനിയും പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയെടുക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.