കൊച്ചി മെട്രൊ: ‘രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും’; നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത് സ്ഥലം ഏറ്റെടുക്കല്‍ കുറച്ചാണെന്ന് ഏലിയാസ് ജോര്‍ജ്

കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത്.
പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാന്‍ കുറച്ച് താമസം വന്നേക്കാം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാകും. വായ്പ ഉള്‍പ്പെടെ എല്ലാം തയ്യാറാണ്. മുന്നൊരുക്കം ഈ വര്‍ഷം തുടങ്ങും. നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇന്നലെ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.

© 2024 Live Kerala News. All Rights Reserved.