പനിച്ചു വിറച്ച് കേരളം; ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു; മരണസംഖ്യ 39 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം. കോഴിക്കോട് നന്മണ്ട സ്വദേശികളായ കുട്ടിമാളു അമ്മ, പരലാട് സ്വാദേശി ഗിരീഷ് കുമാര്‍, പാലക്കാട് സ്വാദേശി രഘു എന്നിവരാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 39 ആയി. ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരുടെ മുന്നില്‍ തിരുവനന്തപുരമാണ് മുന്നില്‍.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തിയത് അമ്പതിനായിരത്തിലധികം പേരാണ്. ഇന്നലെ ചികിത്സ തേടിയത്തില്‍ 191 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരീച്ചു.
പ്രതിരോധ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അലംഭാവം കാണിച്ചത് പനി പടര്‍ന്നു പിടിക്കാന്‍ കാരണമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശെെലജ പറഞ്ഞു.അതേ സമയം കോഴിക്കോട് കൂരാചുണ്ടില്‍ എട്ടുപേരെക്കൂടി ഡെങ്കിപ്പനി ലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കൂരാചുണ്ടില്‍ മാത്രം പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. ഇന്നും നിരവധി പേരാണ് പനിയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് കൂരാചുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്.
ആരോഗ്യവകുപ്പും നാട്ടുകാരും ചേര്‍ന്ന് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡ് അംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കൊതുകു തിരി കൊടുക്കുന്നുണ്ട്. കൊല്ലം ജില്ലയിലും പനി പടരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. എച്ച് 1 എന്‍ 1, ഡെങ്കിപ്പനി ബാധിച്ചവരും പുനലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയെടുക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.