ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി; സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ല

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 13 ബാറുകള്‍ തുറന്ന നടപടി ദൗര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി ലംഘിക്കാന്‍ സാഹചര്യമൊരുക്കാന്‍ പാടില്ലായിരുന്നു.
കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയപാതയാണെന്ന് അറിഞ്ഞിട്ടും ബാറുകള്‍ തുറന്ന നടപടിയെ കോടതി വിമര്‍ശിച്ചത്. ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇനി സംശയത്തിന് ഇടനല്‍കേണ്ട കാര്യമില്ലെന്നും ദേശീയപാതയിലെ ബാറുകള്‍ തുറക്കരുതെന്നും ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു.
ഈ പാതയോരങ്ങളിലെ ബാറുകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്നതിന് കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിക്കുകയാണ് എക്സൈസ് വകുപ്പ് ചെയ്തത്. ദേശീയ പാതയാണെന്ന വിവരം പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്ന് എക്സൈസ് വാദിച്ചു. ഇതാണ് കണ്ണൂര്‍ കുറ്റിപ്പുറം പാതയില്‍ ബാറുകള്‍ തുറക്കാന്‍ കാരണമെന്നായിരുന്നു എക്സൈസിന്റെ വിശദീകരണം.

എന്നാല്‍ എക്സൈസിന്റെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് തള്ളി. കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-കഴക്കൂട്ടം റോഡും ദേശീയ പാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2017ലെ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ പറഞ്ഞു.
ഹൈക്കോടതി വിളിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളുമായാണ് ഹാജരായത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.