‘മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ചെന്നിത്തല’; ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചെന്ന് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

കെഎം മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി നിയോഗിച്ച എംഎല്‍എ സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെയാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനും ചെന്നിത്തല ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ചെന്നിത്തലയും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുമാണ്. അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്ന പിസി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്നും കണ്ടെത്തല്‍. പോരാത്തതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നെന്നും കേരള കോണ്‍ഗ്രസ് എം അന്വേഷണത്തില്‍ കണ്ടെത്തലുണ്ട്.
എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നു, മുണ്ടക്കയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഗൂഢാലോചന നടന്നതെന്നും സിഎഫ് തോമസിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിജിലന്‍സ് എസ്പി സുകേഷന്‍ പഴയ യൂത്ത് കോണ്‍ഗ്രസുകാരനാണെന്നും ജോസഫ് വാഴക്കന്റെ അടുപ്പക്കാരനാണെന്നും ആരോപണമുണ്ട്. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി ശകുനിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനി കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നും സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ശ്രമം നടത്തിയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട് റിപ്പോര്‍ട്ട്. പല ശ്രമങ്ങളും നടന്നിരുന്നെന്നും ഇതിനായി ഐഎന്‍ടിയുസി സംസ്ഥാനഅധ്യക്ഷനും ഐ ഗ്രൂപ്പ് നേതാവുമായ ആര്‍ ചന്ദ്രശേഖരന്‍ ഇടനിലക്കാരനായി കെഎം മാണിയെ സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കെഎം മാണി അന്ന് ഇത് അംഗീകരിച്ചില്ല. ഇതായിരുന്നു മാണിക്കെതിരെ രമേശ് ചെന്നിത്തലയ്ക്ക് വിരോധമുണ്ടാകാന്‍ കാരണമെന്നും ചെന്നത്തലയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് തെളിവുണ്ടെന്നും അന്വേഷണം നടത്തിയവര്‍ വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.