ബോട്ടിലിടിച്ച കപ്പല്‍ പിടിച്ചെടുത്തു; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് മറ്റൊരു ബോട്ടില്‍ കയറി

കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ കപ്പല്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് പനാമ രജിസ്ട്രേഷനുളള ആംബര്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിക്കുമെന്ന് അറിയിച്ച കപ്പല്‍ പിന്നീട് പോര്‍ട്ട് ട്രസ്റ്റിലാണ് എത്തിച്ചതും. വലിയ കപ്പലായതിനാലാണ് പോര്‍ട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോയതെന്ന് കമ്മീഷണര്‍ അറിയിച്ചു. കോസ്റ്റ്ഗാര്‍ഡിന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അതിവേഗം കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കപ്പലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും പറഞ്ഞു. മാരി ടൈം ലോ പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാകും കേസെടുക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിനെ കപ്പല്‍ ഇടിക്കുന്നത്. നങ്കൂരമിട്ട് കിടക്കുകയായിരുന്ന ബോട്ടില്‍ വന്ന് കപ്പല്‍ ഇടിച്ചാണ് അപകടം. ബോട്ടിനുളളില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരെയും സെന്റ് ആന്റണീസ് എന്ന മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു.
ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം മൂന്നുപേരെ കാണാതായിരുന്നു. പിന്നീട് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നതും. തമിഴ്‌നാട് സ്വദേശിയായ തമ്പിദുരൈ, അസം സ്വദേശി രാഹുല്‍, മോഡി എന്നിവരെയാണ് കാണാതായത്. ഇതില്‍ തമ്പിദുരൈ, രാഹുല്‍ എന്നിവരാണ് മരണമടഞ്ഞത്. തമ്പിദുരൈയുടെ മൃതദേഹം കരക്കെത്തിച്ചു.

© 2024 Live Kerala News. All Rights Reserved.