ഫസല്‍ വധം: തെളിവുകള്‍ നിഷേധിക്കാന്‍ സുബീഷിനെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ച് ആര്‍എസ്എസ്; ‘വീഡിയോയിലെ മൊഴി പൊലീസ് പറയിപ്പിച്ചത്’

തലശേരി ഫസല്‍ വധക്കേസില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ നിഷേധിച്ചും പൊലീസിനെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. സ്വന്തം ഇഷ്ടപ്രകാരം പൊലീസിന് ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് സുബീഷ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
ഇപ്പോള്‍ പുറത്തുവന്ന മൊഴികള്‍ പൊലീസ് തന്നെ മര്‍ദിപ്പിച്ച് പറയിപ്പിച്ചതാണ്. കുടുംബത്തെയടക്കം കുടുക്കുമെന്നും പൊലീസ് പല തവണ ഭീഷണിപ്പെടുത്തി. ഡിവൈഎസ്പി സദാനന്ദന്റെയും ജിന്‍സ് എബ്രഹാമിന്റെയും നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തന്നെ ക്രൂരമായി മര്‍ദിച്ചതും മൊഴി പറയാന്‍ നിര്‍ബന്ധിച്ചതും. പൊലീസ് എഴുതി തയ്യാറാക്കി കൊണ്ടുവന്ന കുറിപ്പുകള്‍ താന്‍ വായിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ കുടിക്കാന്‍ വെളളം പോലും തരാതെ തലകീഴായി നഗ്നനായി കെട്ടിത്തൂക്കി തന്നെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നും സുബീഷ് പറഞ്ഞു. താന്‍ കസ്റ്റഡിയില്‍ ഉളളപ്പോള്‍ സിപിഐഎം നേതാവ് ജയരാജന്‍ അടക്കമുളളവര്‍ പൊലീസിനെ വിളിച്ചിരുന്നു. മൂന്ന് ദിവസം ആദ്യം കസ്റ്റഡിയില്‍ വെച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.