‘കൊലപാതകത്തിനുശേഷം ആയുധങ്ങള്‍ സൂക്ഷിച്ചത് ആര്‍എസ്എസ് നേതാവ് തിലകന്റെ വീട്ടില്‍’; ഫസല്‍ വധക്കേസില്‍ തുറന്നുപറഞ്ഞ് സുബീഷ്

തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ ശേഷം ആയുധങ്ങള്‍ സൂക്ഷിച്ചത് ബിജെപിയുടെ പ്രാദേശിക നേതാവായ തിലകന്റെ വീട്ടിലെന്ന് സുബീഷ്. ഫസല്‍ വധക്കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു യമഹ ബൈക്കിലാണ് താനുള്‍പ്പെടെയുളള നാലുപേരും ചേര്‍ന്ന് ഫസലിനെ വകവരുത്താന്‍ പോയത്. കൊലപാതകത്തിനുശേഷവും നാലുപേരും ചേര്‍ന്ന് ഈ യമഹ ബൈക്കില്‍ തന്നെയാണ് ആച്ചുകുളങ്ങരയിലുളള തിലകാണ്ണന്റെ വീട്ടിലേക്ക് പോയത്.
കൂട്ടത്തിലുളള പ്രബീഷിന് തിലകാണ്ണനുമായി നല്ല ബന്ധമുണ്ട്. പിന്നെ ഈ സംഭവം ആരോടേലും പറയുകയും വേണം. പറഞ്ഞാല്‍ തിലകാണ്ണന്‍ സഹായിക്കുകയും ചെയ്യും. ആച്ചുകുളങ്ങരിയിലെ ആര്‍എസ്എസ് നേതാവാണ് തിലകനെന്നും പ്രബീഷിന്റെ നിര്‍ദേശ പ്രകാരമാണ് അങ്ങോട്ട് പോയതെന്നും സുബീഷ് വിവരിക്കുന്നു. വീട്ടിലെത്തി കാര്യം എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്ന രക്തം പറ്റിയ വാള്‍ അടക്കമുളള ആയുധങ്ങള്‍ തിലകാണ്ണന്‍ വാങ്ങി സൂക്ഷിച്ചെന്നും ഇത് എടുത്തിട്ട് ഇനി പോകണ്ടെന്ന് പറഞ്ഞുവെന്നും സുബീഷ് വ്യക്തമാക്കുന്നു.
വീഡിയോ: തലശേരി ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ വെളിപ്പെടുത്തല്‍

ഫസല്‍ വധക്കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഓഡിയോ, വിഡിയോ സിഡികള്‍ ഇന്നാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങളാണ് കോടതിയില്‍ ഫസലിന്റെ സഹോദരന്‍ സത്താര്‍ ഇന്ന് സമര്‍പ്പിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെ തന്നെയാണെന്നും സിബിഐ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപാതക കേസുകളില്‍ പ്രതിയായ സുബീഷിന്റെ മൊഴി വിലക്കെടുക്കേണ്ടതില്ലെന്നും പ്രതികളായ സിപിഐഎം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്നും സിബിഐ വ്യക്തമാക്കിയപ്പോഴായിരുന്നു വീഡിയോകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി നല്‍കിയ ഫസലിന്റെ സഹോദരന്‍ ഇന്ന് വീഡിയോകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
Also Read; SouthLive Exclusive: 10 വര്‍ഷം മൂടിവെച്ച രഹസ്യം; ഫസല്‍ വധം നടത്തിയത് ആര്‍എസ്എസ് നാല്‍വര്‍സംഘം; കൊലയാളിയുടെ സംഭാഷണം പുറത്തുവിടുന്നു
ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും അടുത്തിടെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്.സൗത്ത്ലൈവായിരുന്നു മൊഴിയുടെ വിശദാംശങ്ങള്‍ ആദ്യം പുറത്തുവിട്ടതും. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സിബിഐ അന്വേഷണവും നടത്തി. 2012ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഐഎം പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്. കണ്ണൂരിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെയും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2006ല്‍ കൊലപാതകം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിന് പിന്നിലെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.