മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ വെടിവെയ്പ്പ്; അഞ്ച് മരണം; പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്‍ദ്സോറില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവെച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ സുരക്ഷാ സേനയാണെന്ന് ഇപ്പോള്‍ പൊലീസ് നല്‍കുന്ന വിശദീകരണം.
ഉള്ളി, സവാള എന്നിവയടക്കമുള്ള വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ദിവസങ്ങളായി മധ്യപ്രദേശില്‍ പ്രക്ഷോഭത്തിലാണ്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയത് പോലെ, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനിടെ പൊലീസ് നേരെ കല്ലെറിഞ്ഞാതായും വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ഷക പ്രക്ഷേഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലും കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.
ഉജ്ജെയിന്‍,ദേവാസ്, ഇന്‍ഡോര്‍ ജില്ലകളിലാണ്‍ ഇന്റര്‍നെറ്റ് സര്‍വ്വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.