രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് വീഡിയോ; സിആര്‍പിഎഫ് ജവാന്‍ എഡിജി മുമ്പാെക കീഴടങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജവാന്‍ പികെ മിശ്ര സിആര്‍പിഎഫ് എഡിജി മുമ്പാകെ കീഴടങ്ങി. ജവാന്റെ കീഴടങ്ങല്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിആര്‍പിഎഫ് മേധാവിക്ക് വെള്ളിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഛത്തീസ്ഗഢിലെ സുഖ്മയയില്‍ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 26 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മിശ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അല്‍പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പോകേണ്ടതെന്നും ജവാന്‍ രാജ്‌നാഥ് സിങ്ങിനോട് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മിശ്രയുടെ പ്രതികരണം.

വീഡിയോ പോസ്റ്റിലെ മിശ്രയുടെ വാക്കുകള്‍ താഴെ

സുഖ്മ സന്ദര്‍ശിക്കാനായി ഡിജി സാഹിബും മറ്റുചില ഉദ്യോഗസ്ഥരും പദ്ധതിയിടുന്നതായി ഞാന്‍ കേട്ടു. അവിടെ പോയിട്ട് ഒരു കാര്യവുമില്ലെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ 20-25 ബറ്റാലിയനെ അയച്ച് ഓപ്പറേഷന്‍ ആരംഭിക്കണം….രാജ്‌നാഥ് സിങ്ങ് ജിയോട് എനിക്കൊരു കാര്യം പറയാനുണ്ട്..താങ്കള്‍ ഒരു നല്ല രാഷ്ട്രീയ നേതാവായി മാറുന്നില്ല. താങ്ങളുടെ നേതൃത്വത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ രക്ത സാക്ഷികളാകുകയാണ്. അമിത് ഷാ ഉള്‍പ്പെടെയുള്ള വിഐപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ജവാന്‍മാര്‍ ആണെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ് നാഥ് സിങ് ജി, താങ്കള്‍ക്കോ ബിജെപിയ്‌ക്കോ ഞങ്ങള്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഈ വേളയില്‍ അറിയിക്കട്ടെ. മോഡിയ്ക്കാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍(പ്രതിരോധ വിദഗ്ധര്‍)? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ എവിടെയായിരുന്നു. എവിടെയാണ് നമ്മുടെ കുറവുകള്‍ ഉള്ളതെന്ന് താങ്കള്‍ അന്വേഷിക്കണം. സുഖ്മയില്‍ പോയി സിആര്‍പിഎഫ് ജവാന്‍മാരോട് സംസാരിക്കൂ. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അപ്പോള്‍ അറിയാം. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റെല്ലാം ഛത്തീസ്ഗഡ് സര്‍ക്കാര്‍ കൊണ്ടുപോകുകയാണ്. പക്ഷെ ജവാന്‍മാര്‍ക്ക് അവരുടെ ജീവന്‍ ത്യജിക്കേണ്ടി വരുന്നു. രാജ്‌നാഥ് സിങ്ങ് ജി നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കരുത്. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആദരവ് നല്‍കൂ.
പങ്കജ് മിശ്ര

അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ സഹ ജവാന്‍മാരോടും പങ്കജ് മിശ്ര വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ‘നമ്മള്‍ക്കൊന്നും പേടിക്കാനില്ല.മരണത്തെ നിങ്ങള്‍ ഭയക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഒരുദിനം നിങ്ങളെല്ലാവരും ഏതെങ്കിലും വിധേന മരിക്കും’- എന്ന് പറഞ്ഞാണ് മിശ്രയുടെ വാക്കുകള്‍ അവസാനിക്കുന്നത്.
സൈന്യത്തില്‍ തങ്ങള്‍ നേരിടുന്ന ദുരിതത്തില്‍ രോഷമറിയിച്ച് മുമ്പും ജവാന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന് പരിഭവിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ബിഎസ്ഫ് ജവാന്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോ പോസ്റ്റ് വൈറലായിരുന്നു. ബിഎസ്എഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.