സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യന്ത്രി ഒപ്പിട്ടു; തീരുമാനം സിപിഐ(എം) സെക്രട്ടേറിയറ്റിന് ശേഷം

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ നിയമനഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാനപൊലീസ് മേധാവിയായി സെന്‍കുമാറിനെ തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ കൈമാറും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് പിണറായി ഫയലില്‍ ഒപ്പുവെച്ചത്. സെന്‍കുമാര്‍ കേസിലെ ഹര്‍ജി ചൊവ്വാഴ്ച്ച സുപ്രീം കോടതി പരഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
സെന്‍കുമാര്‍ കേസിലെ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തു.

സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കൊണ്ടുളള അപേക്ഷക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയും നല്‍കിയിരുന്നു. ഇത് ഇന്ന് പരിഗണിച്ചിരുന്നില്ല. സെന്‍കുമാര്‍ പൊലീസ് മേധാവിയല്ലായിരുന്നെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപിയായിരുന്നെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ലോക്നാഥ് ബെഹ്റയെ നിയമിച്ചത് പൊലീസ് മേധാവിയെന്ന പദവിയിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ മാസത്തില്‍ വിരമിക്കാനിരിക്കെയാണ് സെന്‍കുമാറിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. സെന്‍കുമാറിനോട് വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി വിലയിരുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.