‘മാണിയേയും മകനേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് എംഎം ഹസന്‍; കോട്ടയത്ത് നടന്നത് ആസൂത്രിതമായ വഞ്ചന

കോട്ടയത്ത് കടുത്ത വഞ്ചന കാണിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയേയും മകനേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ആസൂത്രിതമായ വഞ്ചനയാണ് അരങ്ങേറിയത്. രാഷ്ട്രീയ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോട്ടയത്ത് കാണിച്ച വഞ്ചനയക്ക് കേരളം ഒരിക്കലും മാപ്പു നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് പിന്തുണയോടെ ജയിച്ച കെഎം മാണിയും ജോസ് കെ മാണിയും ജനപ്രതിനിധികളായി തുടരുന്നത് അധാര്‍മ്മികതയാണെന്നും ഹസന്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ശേഷം സിപിഐഎം പിന്തുണയില്‍ ഭരണം പിടിച്ച നടപടിയാണ് വിവാദമായത്. ചതിയാണ് മാണി കാണിച്ചതെന്നും ഇനി യുഡിഎഫില്‍ മാണിക്ക് പ്രവേശനം നല്‍കരുതെന്നും ഭൂരിഭാഗം നേതാക്കളും ഇതോടെ തീരുമാനമെടുത്തു. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നലത്തെ നിലപാട് മയപ്പെടുത്തിയാണ് മാണി ഇതോടെ രംഗത്ത് വന്നത്.

ഇത്തരമൊരു കൂട്ടുകെട്ടിന് പാര്‍ട്ടി നിര്‍ദേശം കൊടുത്തിരുന്നില്ലെന്നും കോട്ടയം ഡിസിസി വിലയ്ക്ക് വാങ്ങിയതാണ് ഇതെന്നും മാണി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയം ഡിസിസി നിരന്തരം കേരള കോണ്‍ഗ്രസിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് വേദനയുണ്ടായ സാഹചര്യത്തില്‍ ചടുലമായ പ്രതികരണമുണ്ടായി. അതിനെ തളളിപ്പറയാനാകില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെ.എം മാണി പറഞ്ഞു.
അവര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തുമെന്ന് മനസില്‍ തോന്നിയിരുന്നു. എന്നാല്‍ പാര്‍ട്ടി അതിനായി തീരുമാനമെടുക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്നും പ്രാദേശികമായ വികാരത്തളളല്‍ ആണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ പാര്‍ട്ടി വിലയിരുത്തും. പാര്‍ട്ടിയുടെ നയപരമായ തീരുമാനമൊന്നുമല്ല ഇത്. ഇടതുപക്ഷമായി സഹകരിക്കുമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശികമായി സംഭവിച്ചത് അത്ര വലിയ കാര്യമായി കാണേണ്ട. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് സ്വതന്ത്ര്യ നിലപാട് എടുക്കാമെന്നും മാണി വിശദമാക്കി.

© 2024 Live Kerala News. All Rights Reserved.