സെന്‍കുമാര്‍ കേസ്: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ കോടതി പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെയെന്ന് പിണറായി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സെന്‍കുമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുക ആയിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും ഡിജിപിയും പറയേണ്ട കാര്യങ്ങള്‍ ഉപദേശകരാണ് പറയുന്നത്. സെന്‍കുമാഖിന്റെ കേസ് കോടതിയില്‍ വാദിച്ചു തോറ്റ വക്കീലില്‍ നിന്നുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ആരാണ് ഡിജിപിയെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്നിങ്ങനെയായിരുന്നു എം. ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയുളള പ്രസംഗത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍.

പരിതാപകരമായ വിഷയാവതരണമെന്നാണ് അടിയന്തര പ്രമേയത്തിനുളള യുഡിഎഫിന്റെ അനുമതി തേടലിനെ മുഖ്യമന്ത്രി പരിഹസിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ട്. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി.
എജിയുടെ നിയമോപദേശം കൂടി പരിഗണിച്ചാകും സര്‍ക്കാര്‍ നടപടി. സുപ്രീംകോടതി വിധി അന്തിമമാണെന്നും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ നിയമപരമായി അംഗീകരിക്കുന്നു. സംസ്ഥാന പൊലീസില്‍ നാഥനില്ലാത്ത അവസ്ഥയില്ല, കൃത്യമായ നാഥന്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയത്.
സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം മുന്‍ മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിന് എതിരായ പരാമര്‍ശവും മുന്‍ സര്‍ക്കാരിന് എതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

© 2024 Live Kerala News. All Rights Reserved.