‘വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രം; ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല’; മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം. പരമ്പരാഗത വെടിക്കെട്ട് ഇല്ലെങ്കില്‍ വെടിക്കെട്ട് തന്നെ വേണ്ടെന്ന് വെക്കും. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം പറയുന്നു. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കും, ഇത്തവണ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കുന്നു.
ഇന്നലെ നടന്ന പൂരത്തിന്റെ കൊടിയേറ്റവും പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി എഴുന്നളളിയത്. കൂടാതെ ചെമ്പടമേളവും പേരിന് മാത്രമായിരുന്നു ഇന്നലെ. പ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ടശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നിന്നു. സഹായികളാണ് മേളം പൂര്‍ത്തിയാക്കിയതും.

അതേസമയം തിരുവമ്പാടി വിഭാഗം സാധാരണപോലെ കൊടിയേറ്റ് നടത്തി. സാധാരണ പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകാറുണ്ട്. കൂടാതെ 101 ഗുണ്ടും 50 കുഴിമിന്നലും 17 ഡൈനയും പൊട്ടിക്കാറുണ്ട്. എന്നാല്‍ ഇന്നലെ 11 കതിന മാത്രമാണ് ഉണ്ടായത്. കൂടാതെ ചെണ്ടവാദ്യക്കാരില്‍ അഞ്ചുപേര്‍ മാത്രമാണ് മേളത്തില്‍ പങ്കെടുത്തത്. വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ചയോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.