കോടനാട് എസ്റ്റേറ്റിലെ കൊല: ജയലളിതയുടെ നിര്‍ണായക സ്വത്ത് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി സൂചന; എട്ടു മലയാളികള്‍ അറസ്റ്റില്‍

പാലക്കാട്: കോടനാട് എസ്റ്റേറ്റില്‍ നിന്നും നഷ്ടപ്പെട്ടവയില്‍ ജയലളിതയുടെയും ശശികലയുടേയും സ്വത്ത് വിവരങ്ങളടങ്ങിയ നിര്‍ണായ രേഖകളുമെന്ന് സൂചന. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. വയനാട്, മലപ്പുറം, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വാച്ചും, വിലപിടിപ്പുളള വസ്തുക്കളും കണ്ടെടുത്തു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ വാഹനം അപകടത്തില്‍ പെട്ടതില്‍ ദുരൂഹതയേറുന്നു. പാലക്കാട് കണ്ണാടിയില്‍ വെച്ചുണ്ടായ അപകടത്തില്‍ പ്രതിയുടെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും അപകടത്തിന് മുമ്പേ മരിച്ചതായി സംശയം. ഇരുവരുടേയും കഴുത്തില്‍ ഒരേ രീതിയില്‍ കണ്ട ആഴത്തിലുള്ള മുറിവുകളാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം.
കാര്‍ അപകടത്തില്‍ പെട്ടത് രണ്ട് പേരുടേയും മരണത്തിന് ശേഷമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
കേസില്‍ പൊലീസ് തെരയുന്ന ഒന്നാം പ്രതി കനകരാജും സേലത്ത് ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍ മരിച്ചു.
തിങ്കളാഴ്ചയാണ് നീലഗിരി ജില്ലയിലുള്ള കോടനാട് എസ്റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്റ്റേറ്റില്‍ ഞായറാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. മോഷണശ്രമമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു.

900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.

© 2024 Live Kerala News. All Rights Reserved.