പകര്‍ച്ചപ്പനി: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്; ആശുപത്രികളില്‍ മരുന്നും സംവിധാനങ്ങളും ഒരുക്കും

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മരുന്നും ചികിത്സാ സൗകര്യങ്ങളും ഒരുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനവും ബോധവത്ക്കരണ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും. ഡെങ്കിപ്പനിയുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പനി ബാധിച്ച പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗം പടരാതിരിക്കാന്‍ കൊതുകുനിവാരണവും ശുചീകരണവും ശക്തമാക്കാന്‍ ജനങ്ങളുടെ സഹകരണം ആരോഗ്യവകുപ്പിന് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചുമ, തൊണ്ടവേദന, ജലദോഷം, പനി, ശ്വാസംമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ സാധാരണസമയത്തിനുള്ളിലും അസുഖം ഭേദമാക്കാത്ത പക്ഷം ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വാര്‍ഡ് തല ആരോഗ്യസമിതി പ്രവര്‍ത്തനമല്ലാത്തിടത്ത് അവ പുരനരുജ്ജീവിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷനിലെ ഒല്ലൂര്‍, കൊച്ചി കോര്‍പറേഷനിലെ പായിപ്ര, തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല, പൂജപ്പുര, നാവായിക്കുളം എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.