ബന്ധു നിയമന വിവാദം: ഇ.പി ജയരാജനും പി. കെ ശ്രീമതിക്കും സിപിഐഎമ്മിന്റെ താക്കീത്; അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കിയത് കേന്ദ്രകമ്മിറ്റി

ബന്ധുനിയമന വിവാദത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനും, പി.കെ ശ്രീമതിക്കും താക്കീത്. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പിബി നിര്‍ദേശിക്കുക ആയിരുന്നു. പിന്നാലെ കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും താക്കീത് നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജന്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജയരാജന്റെ അഭാവത്തിലാണ് പാര്‍ട്ടി നടപടി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമുണ്ടായ വിവാദത്തില്‍ നടപടി എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടിക്കുളളില്‍ കടുത്ത നിലപാട് കൈക്കൊണ്ടത്. അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചതും. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍ ആദ്യത്തെതാണ് താക്കീത്. ഇതാണ് പി.കെ ശ്രീമതിക്കും ജയരാജനുമെതിരെ കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നതും.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു. വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.