മലപ്പുറം നിലനിര്‍ത്തി മുസ്ലീം ലീഗ് കുഞ്ഞാലിക്കുട്ടി വിജയിച്ചു

തിരൂര്‍: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കു മികച്ച വിജയം. 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പച്ചക്കൊടി പാറിച്ചത്. 5,15,330 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടുപക്ഷ സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ 3,44,307 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് 65,675 വോട്ടുകള്‍ നേടാന്‍ സാധിച്ചു. 4,098 വോട്ടുകള്‍ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി.

ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് പുലര്‍ത്തിയിരുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. ഇതില്‍ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.

അതേസമയം, ഈ അഹമ്മദ് നേടിയ 1.94 ലക്ഷം ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കു സാധിച്ചില്ല. എന്നാല്‍ 2014ല്‍ ഇ. അഹമ്മദ് നേടിയതിനേക്കാള്‍ 75000 ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കു സാധിച്ചു. വോട്ടു ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചതാണ് യുഡിഎഫിനു നേട്ടമായത്. പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫും വോട്ട് നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥിയായ പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു.

കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആറിരട്ടി വോട്ട് ലക്ഷ്യമിട്ട് പോരിന് ഇറങ്ങിയ ബിജെപിക്ക് വേണ്ടത്ര മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് കൂടിയ സ്ഥാനത്താണ് ബിജെപി പിന്നോട്ട് പോയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. – See more at:

© 2024 Live Kerala News. All Rights Reserved.