മമതയുടെ തലയ്ക്ക് 11 ലക്ഷം വിലയിട്ട് ബിജെപി യുവനേതാവ്; ഹിന്ദുക്കളെ ഉന്നംവെക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി ‘പിശാച്’ ആണെന്ന് വ്യാഖ്യാനവും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലയ്ക്ക് വിലയിട്ട് ബംഗാളിലെ ബിജെപി യുവനേതാവ്. മമതയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷണേയ് ആണ് പ്രഖ്യാപിച്ചത്. ബിര്‍ബൂമില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നടന്ന റാലിയിലെ പൊലീസ് നടപടിയില്‍ രോഷം പൂണ്ടാണ് മമതയ്‌ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് രംഗത്തെത്തിയത്.

റാലിയില്‍ പങ്കെടുത്ത ജനങ്ങളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച രംഗത്ത് വന്നത്. ഹിന്ദുക്കളെ ഉന്നംവെയ്ക്കുന്ന മമതാ ബാനര്‍ജി പിശാചാണെന്നും വര്‍ഷണേയ് പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത വിശ്വാസികള്‍ നടത്തിയ റാലിയിലാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയത് എന്തിനാണെന്നും ബിജെപി നേതാവ് ചോദിച്ചു.സംസ്ഥാനത്ത് രാമ ജയന്തിയുടേയും ഹനുമാന്‍ ജയന്തിയുടേയും ഭാഗമായി ഉണ്ടായ ചില പരിപാടികളില്‍ അക്രമം ഉണ്ടായതോടെയാണ് പൊലീസ് കൂടുതല്‍ കരുതലെടുത്തത്. നേരത്തെ ഒരു റാലിക്ക് ശേഷം സ്‌ഫോടനം ഉണ്ടായതില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് രു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് യുവമോര്‍ച്ച നേതാവ് മമത ബാനര്‍ജിയുടെ തലയ്ക്കും വിലയിട്ടത്.

© 2024 Live Kerala News. All Rights Reserved.