കൊല്ലം: വിചിത്ര നിയമങ്ങളാണ് കൊല്ലം ഉപാസന കോളേജ് ഓഫ് നഴ്‌സിങ് കോളേജില്‍ ഉള്ളത്.വിദ്യാഥികള്‍ സമരവുമായി രംഗത്തു വന്നതോടെയാണ് ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്. പ്രശസ്ത പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോളേജ് ആണ് ഇത്. പ്രിന്‍സിപ്പല്‍ എം.പി. ജെസിക്കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അഞ്ച് ദിവസമായി സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍.ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ കോളേില്‍ നേരത്തേ കുട്ടികള്‍ക്കെതിരേ ജാതി വിവേചനം ശക്തമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മറ്റെവിടേയും കേട്ടിട്ടില്ലാത്ത നിയമങ്ങളാണ് മാനേജ്‌മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അനാവശ്യമായി തങ്ങളില്‍ നിന്നു പിഴ ചുമത്തി കോളേജ് മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതായും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.
ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ വാതില്‍ ലോക്ക് ചെയ്ത് വസ്ത്രം മാറരുതെന്നതാണ് ഒരു നിയമം. വാതില്‍ അടച്ചിടുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുമത്രേ.വസ്ത്രം മാറുമ്പോള്‍ പെണ്‍കുട്ടികള്‍ അകത്തു നിന്ന് പൂട്ടരുത്. ഇതിനു പകരം കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് കോളേജ് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കതക് അടച്ച് വസ്ത്രം മാറുമ്പോള്‍ പെണ്‍കുട്ടികള്‍ രഹസ്യമായി സ്വന്തം മൊബൈല്‍ ഫോണില്‍ നോക്കുമെന്നും സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുമെന്നുമാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്. ബെഡ് അടുപ്പിച്ചിട്ടാല്‍ ലെസ്ബിയന്‍ എന്ന് ആക്ഷേപിക്കും. ക്യാംപസില്‍ മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇവിടെയുള്ള പൊതുഫോണ്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് കര്‍ശന നിര്‍ദേശം.പ്രിന്‍സിപ്പാള്‍ തങ്ങളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ടുപോവുകയും ഇവ ക്ലാസില്‍ വച്ച് പരസ്യമായി വായിക്കുകയും ചെയ്യുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ പോണ്‍ വീഡിയോയും ചിത്രങ്ങളും കാണുന്നുവെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളില്‍ ചേരാന്‍ ഇവിടെയുള്ളവര്‍ക്കു അനുമതി നല്‍കിയിട്ടില്ല. നേഴ്‌സിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ മാത്രമേ ചേരാന്‍ അനുവദിക്കൂ. ഈ സംഘടനയ്ക്കായി കോളേജ് അധികൃതര്‍ നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ക്കും മാനേജ്‌മെന്റിനുമെതിരെ ഗുരുതരമായ ആരോപണമാണ് പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.