പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് മേനകാ ഗാന്ധി; സ്വയം ‘ലക്ഷ്മണ രേഖ’ വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കും; കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കും

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. വനിത ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അനിവാര്യമാണെന്നും മേനകാഗാന്ധി പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു ‘ലക്ഷ്മണ രേഖ’ വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കും. വനിതാകോളെജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ പോരേ എന്ന ചോദ്യത്തിന് വടിയുമേന്തി നില്‍ക്കുന്ന രണ്ട് ബിഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്.’സമയനിയന്ത്രണം കൊണ്ടുമാത്രമേ അത് സാധിക്കൂ. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ദിവസം അനുവദിക്കണം.പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആറ് മണിക്ക് ശേഷം ‘കറങ്ങി നടക്കാന്‍’ അവരെയും അനുവദിക്കേണ്ട.’ അവര്‍ പറഞ്ഞു.സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് മേനകാ ഗാന്ധി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദേശീയ നയം പരിഷ്‌കരിക്കുന്നതിന് മുന്‍കൈയെടുത്തതും മേനകയാണ്.എന്നാല്‍ ഇതിനെയെല്ലാം തികച്ചും അപ്രസക്തമാക്കുന്ന പ്രസ്താവനകളാണ് ഇപ്പോള്‍ മേനകാഗാന്ധിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.