റീ ചാര്‍ജ് കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്പനയ്ക്ക്; വില 50 മുതല്‍ 500 രൂപ വരെ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റീച്ചാര്‍ജ് ഷോപ്പുകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വില്‍പ്പന നടത്തുന്നതായി പൊലീസ്. റീ ചാര്‍ജ് ഷോപ്പുകളില്‍ റീ ചാര്‍ജ് ചെയ്യുന്നതിനു വേണ്ടി സ്ത്രീകള്‍ നല്‍കുന്ന ഫോണ്‍ നമ്പറുകള്‍ സൂക്ഷിച്ചു വച്ചാണ് വില്‍പ്പന നടത്തുന്നത്. പെണ്‍കുട്ടികള്‍ സൗന്ദര്യം അനുസരിച്ചാണ് വിലയിടുന്നത്. അമ്പതു രൂപ മുതല്‍ അഞ്ഞുറു രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് കടയുടമകള്‍ ഇത്തരത്തില്‍ ഈടാക്കുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് 1090 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നമ്പര്‍ ആരംഭിച്ചിരുന്നു. അജ്ഞാതകോളുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഈ നമ്പറിലേക്കു വന്നത്. ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് യു.പിയില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നാലുവര്‍ഷത്തിനുള്ളില്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ആറുലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 90%വും ഫോണ്‍വഴി ശല്യം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു. പെണ്‍കുട്ടികള്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന ഔട്ട്‌ലറ്റുകള്‍ വഴി നമ്പറുകള്‍ ശേഖരിക്കുന്ന പുരുഷന്മാരാണ് ഇത്തരത്തില്‍ ശല്യം ചെയ്യുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. യു.പിയിലെ റീചാര്‍ജ് കടകളില്‍ നിന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഷാജ്ഹാന്‍പൂര്‍ സ്വദേശി മുഹമ്മദ് സമ്മതിക്കുന്നു. അച്ഛനും മകനും ചേര്‍ന്ന് നടത്തുന്ന ഒരു റീച്ചാര്‍ജ് കടയില്‍ നിന്നാണ് താന്‍ നമ്പര്‍ വാങ്ങിക്കാറുള്ളത്. അച്ഛന്‍ ഇല്ലാത്ത സമയത്ത് താനും സുഹൃത്തുക്കളും കടയിലേക്ക് പോയി നമ്പര്‍ വാങ്ങിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന നമ്പറുകളിലേക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചിട്ടുണ്ടെന്നും മുഹമ്മദ് സമ്മതിക്കുന്നു.

© 2024 Live Kerala News. All Rights Reserved.