ന്യൂഡല്‍ഹി:സുപ്രീംകോടതിയുടെ 44ാമത്തെ ചീഫ് ജസ്റ്റിസായി ജഗതീഷ് സിങ് കേഹാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.രാവിലെ ഒമ്പതിന് ദില്ലി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു.സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കേഹര്‍ 2017 ഓഗസ്റ്റ് 27 വരെ പദവിയില്‍ തുടരും.ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് ഖെഹാര്‍ ചീഫ് ജസ്റ്റിസായത്. ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ഠാക്കൂര്‍ വിരമിച്ചത്.അതേസമയം 64കാരനായ ജഗതീഷ് സിങ് കേഹാറിന് ഏഴുമാസത്തോളം മാത്രമെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരനാകൂ. 65 വയസാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ പ്രായം.ജഡ്ജിമാരില്ലാത്തതിനാല്‍ രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകില്ലെന്നും ജഡ്ജിമാരെ നിയമിക്കാതെ സര്‍ക്കാര്‍ മെല്ലപ്പോക്ക് നടത്തുകയാണെന്നും അവസാന ദിവസങ്ങളിലും കേന്ദ്രത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ഇന്നലെ പടിയിറങ്ങിയത്. കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രം ഇപ്പോഴും അടയിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസവും ജസ്റ്റിസ് ഠാക്കൂറിന്റെ വിമര്‍ശനം.സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള ജുഡീഷല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയതിനു പിന്നാലെ ജുഡീഷറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കോടതിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.