പമ്പ പുണ്യനദിയാണ്;സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍;പ്രയാറിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

പമ്പ: ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പ്രവേശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതിവരെ പറഞ്ഞിട്ടും ആചാരത്തിന്റെ പേരില്‍ അനാവശ്യ പിടിവാശി കാടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സ്ത്രീകള്‍ക്കെതിരേ വന്നിരിക്കുന്നു.ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പമ്പ പുണ്യനദിയാണ്. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്‍മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു. അവര്‍ പമ്പയില്‍ കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയുമെന്നും പ്രയാര്‍ പറഞ്ഞു. തീര്‍ഥാടന കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പമ്പയുടെ അടുത്തേക്കു സ്ത്രീകള്‍ വരുന്നതു തടയും. 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ചു മാത്രമേ സന്നിധാനത്തു പ്രവേശിക്കാവൂ എന്നാണു നിയമം. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്നവരാണു തീര്‍ഥാടകര്‍. ഇവര്‍ക്കൊപ്പം യുവതികള്‍ പമ്പയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം നേരിട്ടു സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രയാര്‍ പറയുന്നു. ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. പിക്‌നിക്കിനു പോകുന്നതുപോലെയാണു സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതെന്നാണു പ്രയാര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം ശബരിമലയുടെ പേര് സര്‍ക്കാരിന്റെയോ ദേവസ്വംവകുപ്പിന്റെയോ അറിവില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ വിവാദത്തില്‍ കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ പ്രയാര്‍ തയ്യാറായില്ല. അതേസമയം പ്രയാറിന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

© 2024 Live Kerala News. All Rights Reserved.