ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് താന്‍ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി;ദേവസ്വം ബോര്‍ഡ് നടത്തിയത് ഗുരുതര നിയമ ലംഘനം; പ്രസിഡന്റ് സാമാന്യ മര്യാദ കാണിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; വിശദീകരണം തേടും

തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ നടപടി താന്‍ അറിഞ്ഞിട്ടില്ലെന്ന്് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്രങ്ങളില്‍ നിന്നുമാണ് താനിക്കാര്യം അറിഞ്ഞതെന്നുംമന്ത്രി ഫെയ്‌സ്ബുക്കില്‍ വിശദമാക്കി. ഇന്നലെയാണ് ശബരിമലയുടെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം’ എന്ന പേര് ദേവസ്വം ബോര്‍ഡ് സ്വാമി അയ്യപ്പന്‍ ക്ഷേത്രം’ എന്നാക്കി മാറ്റിയത്. പത്രങ്ങളില്‍ ഇത് സംബന്ധിച്ച് ഇന്നലെ ദേവസ്വം അധികൃതര്‍ പരസ്യവും ചെയ്തിരുന്നു.ദേവസ്വം ബോര്‍ഡിന് ശബരിമല ധര്‍മ്മശാസ്്താ ക്ഷേത്രത്തിന്റെ പേര് സ്വന്തം നിലയില്‍ മാറ്റാന്‍ നിയമപരമായി അധികാരമുണ്ടെന്ന് കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ പെറ്റി ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോര്‍ഡ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന തന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ വിശദീകരണം അടിയന്തരമായി ആരായുമെന്നും കടകംപള്ളി വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാധ്യമപ്രവർത്തകർ മുതൽ ഭക്തന്മാരുൾപ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേർ രാവിലെ മുതൽ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാൻ എന്നെ വിളിക്കുകയുണ്ടായി. എന്നാൽ കേരളത്തിന്റെ ദേവസ്വം വകുപ്പ് മന്ത്രി ഇന്ന് രാവിലെ പത്രങ്ങളിൽ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ശ്രീ ധർമ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി അയ്യപ്പൻ ക്ഷേത്രം’ എന്നാക്കി മാറ്റിയ വിവരം അറിഞ്ഞത്.

1800കളിൽ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതൽ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയിൽ മാറ്റാൻ ദേവസ്വം ബോർഡിന് നിയമപരമായി അധികാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളിൽ പെറ്റി ക്ഷേത്രങ്ങളുടെ കാര്യത്തിൽ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോർഡ് ഇത്രയും നിർണ്ണായകമായ തീരുമാനം സ്വന്തം നിലയിൽ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്‌. പ്രസ്തുത പേര് മാറ്റം രണ്ടു മാസത്തോളം മുൻപ് നടന്നതായാണ് അറിയാൻ കഴിഞ്ഞത്. മണ്ഡലകാല തീർഥാടനത്തിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന നിരവധി യോഗങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന എന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ല.

ശബരിമല തന്ത്രിയോട് ഇതേ കുറിച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോൾ, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ല എന്നും തന്നോട് ആരും ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞില്ല എന്നും പറയുകയുണ്ടായി. ഇത്തരമൊരു പേര് മാറ്റത്തിന്റെ കാര്യവുമില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. പന്തളം രാജകൊട്ടാരത്തിലെ ഇളംതലമുറക്കാരുടെ അഭിപ്രായവും സമാനമാണ്. തങ്ങൾക്ക് അധികാരമില്ലാത്തൊരു കാര്യം രഹസ്യമായി ചെയ്യാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും, മെമ്പർ അജയ് തറയലിനെയും പ്രേരിപ്പിച്ച ചേതോവികാരവും പിന്നിലെ നിഗൂഡതയും എന്തെന്നതിനെ സംബന്ധിച്ച് എനിക്ക് അറിവില്ല. ഇക്കാര്യത്തിലെ ബോർഡിന്റെ വിശദീകരണം അടിയന്തരമായി ആരായും.

© 2024 Live Kerala News. All Rights Reserved.