വമ്പന്മാരുടെ 7000 കോടി വായ്പ എസ്ബിഐ എഴുതിത്തള്ളി; പട്ടികയില്‍ വിജയ് മല്യ,കിങ്ഫിഷര്‍,കെഎസ്ഓയില്‍; രക്ഷപ്പെടുന്നത് മനപൂര്‍വം തിരിച്ചടവു മുടക്കിയവര്‍

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അത്യാവശ്യ കാര്യം ചെയ്യാന്‍ പോലും ചില്ലറ കയ്യിലില്ലാതെ ജനങ്ങള്‍ നെട്ടൊട്ടമോടുമ്പോള്‍ മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയ 63 വമ്പന്‍ വ്യവസായികളുടെ 7000 കോടി രൂപയുടെ കുടിശ്ശിക രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എഴുതി തള്ളി. വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരുടെ കടമാണ് പൂര്‍ണ്ണമായും ഭാഗികമായും എഴുതി തള്ളിയത്. ദേശീയ ദിനപത്രമായ ഡി.എന്‍.എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല.കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം അടക്കം 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളി. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്ബിഐക്ക് ആകെ ഉണ്ടായിരുന്നത്.മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

© 2024 Live Kerala News. All Rights Reserved.