ജറുസലേം: ഗവേഷണങ്ങള്‍ക്കായി യേശുക്രിസ്തുവിന്റെ കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്ക് ശേഷം ശാസ്ത്രജ്ഞര്‍ മാറ്റി. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയില്‍ സ്ഥിതി ചെയ്യുന്ന കല്ലറയിലാണ് ഏതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്ന് പര്യവേക്ഷണം നടത്തുന്നത്. കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു. 1555 എ.ഡി. മുതല്‍ കല്ലറയെ പൊതിഞ്ഞ് മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തി. യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലം ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. കല്ലറയുടെ ഉള്ളറരഹസ്യങ്ങള്‍ക്ക് പുറമെ ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും പര്യവേക്ഷണം നടത്തും.