തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പികെ ശ്രീമതിയും. സംഭവിച്ചത് പിഴവാണെന്ന് മനസിലായി, ഇനി ആവര്‍ത്തിക്കില്ലെന്ന് ശ്രീമതി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം ശ്രീമതി തുറന്ന് പറഞ്ഞത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതി എപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജാഗ്രത കാട്ടിയില്ലെന്നു മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തുകയും ചെയ്തു. എ.കെ.ബാലന്‍, എളമരം കരീം, പി.കെ.ഗുരുദാസന്‍ തുടങ്ങിയവരാണ് വിമര്‍ശനം ഉന്നയിച്ചത്. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും ജയരാജന്‍ യോഗത്തില്‍ വിശദീകരിച്ചു. അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമേറ്റ ആഘാതത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്തേക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ
പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് സുധീറിനെ ഒഴിവാക്കുകയും എം. ബീനയ്ക്ക് പകരം ചുമതല നല്‍കുകയും ചെയ്തു. സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.