ഹൈക്കോടതിയിലെ മാധ്യമ വിലക്ക് ഗുണ്ടായിസമെന്ന് വിഎം സുധീരന്‍; ക്രിമിലുകളായ അഭിഭാഷകര്‍ക്കെതിരെ നടപടി വേണം;മാധ്യമവിലക്ക് വേദനാജനകമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

തിരുവനന്തപുരം : ഹൈക്കോടതിയിലെ മാധ്യമവിലക്ക് ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ പറഞ്ഞു.ഹൈക്കോടതിയിലെ സംഭവം കേരളത്തെ ഞെട്ടിച്ചു. മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.മാധ്യമ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. ക്രിമിലുകളായ അഭിഭാഷകര്‍ക്കെതിരെ നടപടി വേണം. മാധ്യമ സ്വാതന്ത്ര്യത്തിന് ഗവര്‍ണര്‍ ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റീസിന്റെ യോഗത്തിലുണ്ടായ ധാരണയനുസരിച്ച് ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വെള്ളിയാഴ്ച്ച അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയില്‍ നിന്നും എത്രയും വേഗത്തില്‍ പോയില്ലെങ്കില്‍ തല്ലുമെന്നായിരുന്നു ഒരു കൂട്ടം അഭിഭാഷകരുടെ ഭീഷണി. ഈ സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം.

പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടുമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ പ്രതികരിച്ചു. മാധ്യമവിലക്ക് വേദനാജനകമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് മീഡിയ കമ്മറ്റി രൂപീകരിച്ചിരുന്നു. മീഡിയ സെമിനാറും സംഘടിപ്പിച്ചിരുന്നു. അത്തരമൊരുസാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടായതില്‍ സങ്കടമുണ്ടെന്നും അതിനാല്‍ പ്രശ്‌ന പരിഹാരത്തിനായി വീണ്ടും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രശ്‌നം വഷളാകുന്ന തരത്തിലുള്ള നടപടികള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭ്യര്‍ഥിച്ചു.

© 2024 Live Kerala News. All Rights Reserved.