48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോകണം; പാക് താരങ്ങള്‍ക്ക് മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ മുന്നറിയിപ്പ്

മുംബൈ: ബോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്ന പാക് നടീനടന്മാര്‍ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്നും വിട്ടുപോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ മുന്നറിയിപ്പ്. ഉറി നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നവനിര്‍മ്മാണ സേനയുടെ ഈ നീക്കം. മുംബൈയിലുള്ള പാക് താരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ മുന്നറിയിപ്പ്.പാക്കിസ്ഥാനില്‍ നിന്നുള്ള നടന്‍മാരായ ഫവാദ് ഖാന്‍,അലി അബ്ബാസ് സഫര്‍, നടി മഹിറ ഖാന്‍ എന്നിവര്‍ക്കാണ് നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി.മുംബൈ വീടാക്കി മാറ്റിയിട്ടുള്ള പാകിസ്ഥാന്‍ കലാകാരന്മാര്‍ മഹാരാഷ്ട്രാ നഗരം രണ്ടു ദിവസത്തിനുള്ളില്‍ വിടണമെന്നും അല്ലെങ്കില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന അവരെ അടിച്ചൊതുക്കി പാകിസ്താനിലേയ്ക്ക് പായ്ക്ക് ചെയ്യുമെന്നും എംഎന്‍എസ് സിനിമാ സെല്‍ തലവന്‍ അമേയ ഖോപ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ അഭിനയിച്ച സിനിമ മുംബൈയില്‍ റിലീസ് ചെയ്യുന്നതും നഗരത്തില്‍ നടക്കുന്ന ഇവരുടെ ഷൂട്ടിംഗിലും ഇടപെടുമെന്നും ശാലിനി താക്കറേ പറഞ്ഞു. ഉറി ആക്രമണ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ ശിവസേന നേതാവ് ഉദ്ധവ് താക്കറേ സമരം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സമാന പ്രസ്താവന എംഎന്‍എസും പുറത്തു വിട്ടത്. അതേസമയം ശിവസേനയുടേയും എംഎന്‍എസിന്റെയും ഭീഷണി വന്നതോടെ ബിജെപിയും കരുതലിലായി. ആവശ്യം വന്നാല്‍ ഈ താരങ്ങള്‍ക്ക് ശക്തമായ സുരക്ഷ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.