വിഴിഞ്ഞം പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി; പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു; ആറു മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ചില ഉപാധികളോടെയാണ് അനുമതി നല്‍കിയത്.
നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി ആഘാതം പഠിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. തുറമുഖ വകുപ്പിലെയും തീരദേശപരിപാല വകുപ്പിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും ഏഴംഗ സമിതി രൂപീകരിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആറ് മാസത്തിലൊരിക്കല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മത്സ്യതൊഴിലാളികള്‍ക്ക് തുറമുഖ നിര്‍മാണം വഴി ഉപജീവനത്തിന് കോട്ടം സംഭവിക്കാന്‍ പാടില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യവും വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നും ഉത്തരവിട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരു കാരണവശാലും കടലില്‍ ഒഴുക്കാന്‍ പാടില്ല. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയുണ്ട്. പദ്ധതി പ്രദേശത്തെ പവിഴപ്പുറ്റുകള്‍ ഉള്‍പ്പടെയുള്ളവ സംരക്ഷിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.സര്‍ക്കാരിനും നിര്‍മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിനും വലിയ ആശ്വാസമായി. ഡിസംബറില്‍ തുടങ്ങിയ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,000 ദിവസംകൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്ദാനം.ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ നാലംഗ ബഞ്ചാണ് വിധി പറഞ്ഞത്

© 2024 Live Kerala News. All Rights Reserved.