കോളജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച് കായികതാരം ആത്മഹത്യ ചെയ്തു; മരണത്തിന് ഉത്തരവാദി കോച്ചാണെന്നും പൂജ കുറിപ്പില്‍ ആരോപിച്ചു

പാട്യാല: കോളജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതില്‍ ദു:ഖിതയായ കായിക താരം ആത്മഹത്യ ചെയ്തു. ദേശീയ തലത്തില്‍ ഹാന്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത പൂജ(20) ആണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മഹത്യ കുറിപ്പ് എഴുതിവെച്ചശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ ഫീസും യാത്രചിലവുകളും വഹിക്കാനുള്ള സാമ്പത്തികശേഷി മതാപിതാക്കള്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് മോദിക്കെഴുതിയ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്. കോളജ് തനിക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു എന്നും തന്നെപ്പോലുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നും പൂജ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. നാലു പേജുള്ള ആത്മഹത്യാക്കുറിപ്പ് പൂജയുടെ കുടുംബം പോലീസിനു കൈമാറി. തന്റെ മരണത്തിന് ഉത്തരവാദി കോച്ചാണെന്നും പൂജ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. ‘ഹോസ്റ്റല്‍ മുറി നിഷേധിച്ചത് അദ്ദേഹമാണ്. ദിവസവും വീട്ടില്‍ നിന്നും വരാന്‍ ഞാന്‍ നിര്‍ബന്ധിതയായി. മാസം 3,720 രൂപ ചിലവു വരും. എന്റെ അച്ഛന് ഇതു താങ്ങാനാവില്ല.’ അവര്‍ പറയുന്നു. പാട്യാല ഖല്‍സ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പൂജ. സൗജന്യ ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം വാഗ്ദാനം നല്‍കിയാണ് കോളജ് അധികൃതര്‍ പൂജയ്ക്ക് അഡ്മിഷന്‍ നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം ഹോസ്റ്റലില്‍ നിന്നും  പുറത്താക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.