കായംകുളത്ത് നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം; മോഷണ ശ്രമത്തിനിടെ പിടിച്ച യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് അപകടത്തിന് കാരണം; ഒരാള്‍ പിടിയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നേത്രാവതി ലോക്മാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. എഞ്ചിനോട് ചേര്‍ന്നുള്ള അഞ്ചാമത്തെ ബോഗിക്കാണ് തീപിടിച്ചത്. തീയിട്ട ആളെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി അനസ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഒരാള്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറി തീയിടുകയായിരുന്നു. മോഷണ ശ്രമത്തിനിടെ ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ട്രെയിനിലെ ബാത്ത്‌റൂമിനുള്ളിലേക്ക് ഓടിക്കയറി വസ്ത്രങ്ങള്‍ കൂട്ടിയിട്ട് ഇയാള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കു പുറപ്പെട്ട ട്രെയിന്‍ കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 11.40ഓടെ എത്തിയപ്പോഴായിരുന്നു സംഭവം. ആര്‍.പി.എഫും നാട്ടുകാരും പോലീസും ചേര്‍ന്ന് സമീപത്തുള്ള വീടുകളില്‍ നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

ട്രെയിന്റെ എ.സി കമ്പാര്‍ട്ട്‌മെന്റിനു ശേഷമുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. കമ്പാര്‍ട്ട്‌മെന്റിലെ ഒരാളുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടിയപ്പോള്‍ ഇയാള്‍ അവരെ വെട്ടിച്ച് ശുചിമുറിയില്‍ കയറി കൈവശം സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊടുത്തുകയായിരുന്നുവെന്ന് ട്രെയിനിലെ യാത്രക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മോഷണശ്രമത്തിനിടെയാണ് തീയിട്ടതെന്ന് കരുതുന്നതായി ട്രെയിനിലെ മറ്റൊരു യാത്രക്കാരനായ സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.