സഖാവ് തന്റെ കവിതയാണ്; സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചെങ്കിലും പ്രസിദ്ധീകരിച്ചില്ല; കവിതയുടെ യഥാര്‍ഥ അവകാശി താനാണെന്ന് പ്രതീക്ഷ ശിവദാസ്

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് കവിതയുടെ യഥാര്‍ഥ അവകാശി താനാണെന്ന് 17കാരി പ്രതീക്ഷ ശിവദാസ്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ പ്രതീക്ഷ ശിവദാസാണ് 2013ല്‍ എസ്എഫ്‌ഐ മുഖമാസികയായ സ്റ്റുഡന്റിന് അയച്ചത്. തെളിവ് തന്റെ മന:സാക്ഷി മാത്രമാണ്. ഒരു കവിതയുടെ പേരില് കള്ളം പറയേണ്ട കാര്യം തനിക്കില്ല.നവമാധ്യമങ്ങളില് വൈറലായ സഖാവിന്റെ യഥാര്ത്ഥ അവകാശി താന് തന്നെയാണെന്ന് പ്രതീക്ഷ അവകാശപ്പെടുന്നു. കവിതയെഴുതുമ്പോള്‍ പ്രായം വെറും 13 മാത്രമായിരുന്നു. പക്ഷേ അന്ന് അത് അച്ചടിച്ച് വന്നില്ല. പിന്നീട് 2015ലാണ് ഒരു പുരുഷന്റെ ശബ്ദത്തില്‍ താന്‍ എഴുതിയ വരികള്‍ വീണ്ടും കേള്‍ക്കുന്നതെന്ന് പ്രതീക്ഷ പറയുന്നു. ആര്യ ദയാലിന്റെ മധുരമുള്ള ഈണത്തില്‍ തന്റെ കവിത കേട്ടപ്പോള്‍ അതിന്റെ കൂടെ ചെറിയ ചില വരികള്‍ കൂട്ടി ചേര്‍ത്തിരുന്നു. കവിതയുടെ രചയിതാവെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് പ്രതീക്ഷ പറഞ്ഞു. പിന്നീടാണ് തുറന്ന കത്ത് ഫെയ്‌സ്ബുക്കിലിട്ടത്. തന്റെ കവിത എഴുതിയപ്പോഴുള്ള പ്രായം പ്രണയവും, രാഷ്ട്രീയവും തിരിച്ചറിയാന്‍ കഴിയാത്തതാണെന്ന വിമര്‍ശനത്തേയും പ്രതീക്ഷ പാടെ തള്ളിക്കളയുന്നു. കവിത സ്വഭാവം പരിശോധിക്കുമ്പോള്‍ ഇതൊരു പെണ്‍കുട്ടിയെഴുതിയതാണെന്ന് വ്യക്തമാണ്താനും.

© 2024 Live Kerala News. All Rights Reserved.