മൂന്നാര്‍ ഓപ്പറേഷന്‍ നായകന്‍ കെ സുരേഷ് കുമാര്‍ സ്വയംവിരമിക്കുന്നു; ഇതരസംസ്ഥാന ലോട്ടറിയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഇദേഹം വിഎസിന്റെ വിശ്വസ്ഥനായിരുന്നു; പിണറായിക്ക് അനഭിമതനും

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റ ലോബിക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച കെ സുരേഷ് കുമാര്‍ ഐഎഎസ് സ്വയംവിരമിച്ച് നാളെ പടിയിറങ്ങും. രണ്ടുവര്‍ഷം കാലാവധി ബാക്കി നില്‍ക്കേയാണ് സ്വയംവിരമിക്കുന്നത്. ാളെ അദ്ദേഹം പടിയിറങ്ങും. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന് പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിട്ടായിരുന്നു സുരേഷ്‌കുമാര്‍ ശ്രദ്ധേയനായത്. ഡിപിഇപിയുടെ ആദ്യ ഡയറക്ടര്‍ എന്ന ഖ്യാതിയുള്ള അദ്ദേഹം 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് നാളെ വിരമിക്കുന്നത്. നിലവില്‍ ഒദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം 11 മാസമായി അവധിയിലാണ്. നാലു മാസം മുമ്പ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്കിയിരുന്നു. അപേക്ഷയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സര്‍വീസ് കാലയളവില്‍ ഒന്നര പതിറ്റാണ്ടും അദ്ദേഹം വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഹയര്‍ സെക്കണ്ടറി, വിഎച്ച് എസ്ഇ, എസ് സി ഇആര്‍ടി, മലയാളം വിഷന്‍ എന്നിവയുടെ ഡയറക്ടറായിരുന്ന അദ്ദേഹം ഓണ്‍ലൈന്‍ ലോട്ടറികളെ നാടു കടത്തിയ ലോട്ടറി ഡയറക്ടര്‍ കൂടിയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തിനും സിപിഐക്കും അനഭിതമതനായിരുന്നു സുരേഷ്‌കുമാര്‍. മൂന്നാറില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ പാര്‍ട്ടി കെട്ടിടങ്ങള്‍ക്കെതിരെയും ഇദേഹം നടപടി സ്വീകരിച്ചിരുന്നു. മൂന്നാറിലെ ഭൂമാഫിയ-റിസോര്‍ട്ട് ലോബിയുടെയും സാന്റിയാഗോ മാര്‍ട്ടിന്റെയും ഇടപെടലിനെത്തുടര്‍ന്ന് സുരേഷ്‌കുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ ഒതുക്കുകയായിരുന്നു. പിണറായിക്കും സത്യസന്ധനായ ഈ ഉദ്യോഗസ്ഥനില്‍ താല്‍പര്യമില്ലാത്തതിനാലാണ് പടിയിറക്കം.

© 2024 Live Kerala News. All Rights Reserved.