ഒടുവില്‍ വിഎസ് ഇറങ്ങുന്നു, മാധ്യമസ്വാതന്ത്ര്യത്തിനായി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ അവസരമുണ്ടാകണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി

തിരുവനന്തപുരം: അഭിഭാഷകരുടെ ഗുണ്ടായിസത്തിന് പിന്നാലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കായതോടെ പിണറായി സര്‍ക്കാര്‍ ഉള്‍പ്പടെ മൗനംഭജിക്കു്‌മ്പോഴാണ് വിഎസ് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് കത്തെഴുതി. അഭിഭാഷകരും പൊലീസും ചേര്‍ന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടയിടുകയാണെന്ന് കത്തില്‍ പറയുന്നു.ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് അഭിഭാഷകരും പൊലീസും ചേര്‍ന്ന് തടയിടുന്നത്. ഇത് അനുവദിച്ചുകൂടെന്നും കത്തിലുണ്ട്. ഗവ.പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ പൊതുസ്ഥലത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അഭിഭാഷകര്‍ ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലവിലും വിലക്ക് തുടരുകയാണ്. പിന്നീട് അഭിഭാഷകര്‍ക്ക് വേണ്ടി പൊലീസ് തന്നെ മാധ്യമപ്രവര്‍ത്തകരെ തടയുകായിരുന്നു. ആട് ആന്റണിയുടെ വിധിദിവസം കൊല്ലം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതിനെത്തുടര്‍ന്ന് പുറത്ത് നിന്നാണ് ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതിയിലെ ഉള്‍പ്പെടെയുള്ള മജിസ്‌ട്രേറ്റുമാരും മൗനത്തിലാണ്. അതേസമയം പ്രമുഖ അഭിഭാഷകരായ ശിവന്‍ മഠത്തില്‍, ജയശങ്കര്‍, കാളീശ്വരം രാജ്, സെബാസ്റ്റ്യന്‍പോള്‍, സിപി ഉദയഭാനു, സംഗീത ലക്ഷ്മണ തുടങ്ങിയവര്‍ അഭിഭാഷക ഗുണ്ടായിസത്തിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം മുഖ്യമന്ത്രിയും സര്‍ക്കാര്‍ കേന്ദ്രങ്ങളും ആലസ്യത്തിലായതോടെയാണ് വിഎസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് എല്‍ഡിഎഫ് സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.