ഇന്ത്യ-പാക് ആണവയുദ്ധത്തിന്റെ അപകട സാധ്യത ഇല്ലാതാക്കിയത് ബ്രിട്ടണ്‍; ഇരുരാജ്യങ്ങളെയും സൈനിക നീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചതായും ജാക് സ്‌ട്രോയുടെ വെളിപ്പെടുത്തല്‍; ചില്‍ക്കോട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: 2001ല്‍ ആണവയുദ്ധത്തിന്റെ അപകടസാധ്യത ഇല്ലാതാക്കാന്‍ ബ്രിട്ടണ്‍ ഏറെ പരിശ്രമിച്ചതായി മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോയാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധത്തിന് കോപ്പുകൂട്ടിയത്. ഇതേത്തുടര്‍ന്ന് സൈനിക നടപടികളില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചിരുന്നതായും 2003ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ അന്വേഷണം നടത്തുന്ന ചില്‍ക്കോട്ട് കമ്മിഷന് മുന്‍പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ ജോണ്‍ ചില്‍ക്കോട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ടിരുന്നു.
ഇറാഖ് അധിനിവേശത്തിന്റെ സമയത്ത് നിലനിന്നിരുന്ന മറ്റു വിഷയങ്ങളേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടന്‍ ഭയപ്പെട്ടിരുന്നതായി ജാക്ക് സ്‌ട്രോ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളെയും സൈനികനീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു താനെന്ന് സ്‌ട്രോ കമ്മിഷനെ അറിയിച്ചു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ വിദേശനയത്തിലെ പ്രധാന പരിഗണന അഫ്ഗാനിസ്ഥാനായിരുന്നു. അതിനിടെയാണ് 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ ഭീകരാക്രമണമുണ്ടായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുമെന്നും ഇത് ആണവയുദ്ധത്തിലേക്കുവരെ നയിച്ചേക്കാമെന്നും ബ്രിട്ടനും യുഎസും ആശങ്കപ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലുമൊത്ത് താന്‍ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹവുമായുള്ള ബന്ധം കൂടുതല്‍ വളര്‍ത്തിയതെന്ന് സ്‌ട്രോ വ്യക്തമാക്കി. ചില്‍ക്കോട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധി ലോകവിഷയങ്ങളും രാജ്യങ്ങളുടെ ഇടപെടലുമാണ് അറിയാനാവുന്നത്.

© 2024 Live Kerala News. All Rights Reserved.