ഇടുക്കിയില്‍ കലാപത്തിന് അണ്ണാ ഡിഎംകെ നീക്കം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും കണ്ടെത്തല്‍; ആഭ്യന്തര കാലാപ സാധ്യത ചൂണ്ടിക്കാട്ടി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തരകലാപത്തിന് അണ്ണാ ഡിഎംകെ ശ്രമിക്കുന്നതായും പെരുമാറ്റച്ചട്ടം ലംഘിച്ചതായും പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പ്രാദേശികവാദമുയര്‍ത്തി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നു. മദ്യവും പണവും പാരിതോഷികങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി വേണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഇടുക്കിയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ആഭ്യന്തര കലാപത്തിനു സാധ്യയുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റ കണ്ടെത്തല്‍. ഇത് സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇതുവരെ റജിസ്റ്റ ചെയ്ത 28 കേസുകളില്‍ 12 കേസുകളിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്. പീരുമേട് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് 12ല്‍ 10 കേസുകളും. ഭാഷാ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളും നേതാക്കളും നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പീരുമേട് മണ്ഡലത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ വനിതാ നേതാവാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.

© 2024 Live Kerala News. All Rights Reserved.