യുഡിഎഫിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും? എം വി നികേഷ് കുമാറിന് സഹോദരന്റെ തുറന്ന കത്ത്

കണ്ണൂര്‍: സിപിഎം എം.വി. രാഘവനെ വേട്ടയാടിയതിന്റെ കണക്കുകളും സംഭവങ്ങളും എണ്ണിപ്പറഞ്ഞ് എം.വി. നികേഷ്‌കുമാറിന് ജ്യേഷ്ഠ സഹോദരന്‍ എംവിആറിന്റെ മൂത്തമകന്‍ എം.വി. ഗിരീഷ്‌കുമാറാണ് കത്തയച്ചിരിക്കുന്നത്. യുഡിഎഫിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും. ‘അച്ഛന്‍ സിപിഎം നേതാവായിരിക്കേ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം നമ്മുടെ കുടുംബത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബദല്‍രേഖ അവതരിപ്പിച്ചതില്‍ പിന്നെ സിപിഎം നമ്മുടെ കുടുംബത്തോടു കാട്ടിയ നെറികേടുകളും അക്രമങ്ങളും നിനക്ക് ഓര്‍മയുണ്ടാകില്ല. മല്‍സരിക്കാന്‍ ഒരു സീറ്റ് കിട്ടിയപ്പോള്‍ നീയതൊക്കെ സൗകര്യപൂര്‍വം മറന്നുപോയി എന്നു കരുതാനാണ് എനിക്കിഷ്ടം.’ കത്തില്‍ പറയുന്നു. ബദല്‍രേഖ വിവാദം മുതല്‍ സിഎംപി രൂപീകരണം, പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും സിപിഎം എംവിആറിനോടും കുടുംബത്തോടും ചെയ്തത് എന്താണെന്നറിയാന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്‍മം വായിക്കണമെന്നു ഗിരീഷ് നികേഷിനെ ഓര്‍മിപ്പിക്കുന്നു. സിപിഎം നേതാക്കള്‍ നിയമസഭയ്ക്കുള്ളില്‍ വച്ച് എംവിആറിനെ ആക്രമിച്ച സംഭവത്തെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

© 2024 Live Kerala News. All Rights Reserved.