കല്‍ക്കരിപ്പാടം അഴിമതികേസ് അട്ടിമറിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങി; വെളിപ്പെടുത്തല്‍ അന്വേഷണസംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന് എഴുതി ഒപ്പിട്ട് സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്ക് എഴുതിയ കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പറയുന്നത്. മാര്‍ച്ച് അവസാന ആഴ്ചയിലാണ് കത്ത് അയച്ചത്. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനുമായി മേലുദ്യോഗസ്ഥര്‍ കോടികള്‍ കോഴ വാങ്ങുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി കിട്ടാത്തിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ ആരോപിച്ചു. സിബിഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കത്തില്‍ പറയുന്നു. കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് കത്തയച്ചതെന്ന് സ്ഥിരീകരിച്ചതായും പത്രം അവകാശപ്പെട്ടിട്ടുണ്ട്. 2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ സിബിഐ വൃത്തങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.