ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു; ബാഗ്ദാദില്‍ അടിയന്തിരവാസ്ഥ; നഗരത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചു

ബാഗ്ദാദ്: ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തതോടെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാഖ് സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനാണ് സദര്‍. കനത്ത സുരക്ഷയ്ക്കിടയിലും ഭരണസിരാകേന്ദ്രമായ ഗ്രീന്‍ സോണില്‍ കടന്ന അല്‍ സദറിന്റെ ആയിരക്കണക്കിന് അനുയായികളാണ് പാര്‍ലമെന്റ് മന്ദിരത്തിനകത്ത് മുദ്രാവാക്യം മുഴക്കി പിടിച്ചെടുത്തത്. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റു വസ്തുവകകളും തല്ലിത്തകര്‍ത്തു. പൊലീസ് അതീവ ജാഗ്രതയിലാണ്. നഗരത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചു. മുന്‍പ് യുഎസ് സേനയുടെ ആസ്ഥാനമായിരുന്ന 10 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ സോണിലുള്ള വിദേശരാജ്യങ്ങളുടെ എംബസികളും അടച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മന്ത്രിസഭ പുനഃസംഘടനയ്ക്കു നീക്കം തുടങ്ങിയതോടെയാണു രാഷ്ട്രീയ പ്രതിസന്ധി ശക്തമായത്. ചില മന്ത്രിമാരെ മാറ്റാനായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ക്വാറം തികയാതെ പിരിയുകയായിരുന്നു. തൊട്ടുപിന്നാലെയാണു പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞത്. 2014ല്‍ ഐഎസ് ബഗ്ദാദ് ആക്രമിച്ചപ്പോള്‍ തലസ്ഥാന നഗരത്തെ പ്രതിരോധിച്ചതു സദറിന്റെ നേതൃത്വത്തിലെ ഷിയാ സേനയായിരുന്നു. സര്‍ക്കാരിനെതിരെ ആഴ്ചകളായി സദറിന്റെ അനുയായികള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു.
അതേസമയം, ബഗ്ദാദിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 23 ഷിയ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇറാഖ് കൂടുതല്‍ രക്തരൂഷിതമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.