ന്യൂഡല്‍ഹി: വിദേശത്തുള്ള നാല് ഓഫ്‌ഷോര്‍ കമ്പനികളില്‍ അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്നെന്നും നികുതി വെട്ടിപ്പ് നടത്താന്‍ അദേഹം വിദേശത്ത് കമ്പനി സ്ഥാപിച്ചായുമുള്ള തെളിവുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തുവിട്ടു. ബച്ചന്‍ കമ്പനി യോഗത്തില്‍ പങ്കെടുത്തതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 1993നും 1997നും ഇടയിലാണ് നാല് കമ്പനികളിലും അദ്ദേഹം ഡയറക്ടറായിരുന്നു. എന്നാല്‍ ആരോപണം ബച്ചന്‍ നിഷേധിക്കുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ഓഫ്‌ഷോര്‍ കമ്പനികളുടെ ബോര്‍ഡ് യോഗങ്ങളില്‍ ബച്ചന്‍ ടെലിഫോണ്‍ കോണ്‍ഫറണ്‍സിലൂടെ പങ്കെടുത്തതായാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ യോഗങ്ങളില്‍ പങ്കെടുത്തതായാണ് രേഖകള്‍. 1994 ഡിസംബര്‍ 12നാണ് യോഗം ചേര്‍ന്നിരിക്കുന്നത്. സെന്റ് ജെഴ്‌സിയിലെ എസ്പ്ലാന്റെ ഹോട്ടലിലാണ് യോഗം നടന്നത്. രണ്ട് കമ്പനികളുടേയും ഡയറക്ടറുമാരുടെ പട്ടികയില്‍ ബച്ചന്റെ പേരും രേഖപ്പെടുത്തിയതായി കാണാം.
1995ല്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിന് രണ്ട് വര്‍ഷം മുമ്പ് ബച്ഛന്‍ നാല് ഓഫ്‌ഷോര്‍ ഷിപ്പിങ് കമ്പനികളുടെ ഡയറക്ടറായാണ് നിയമിതനായത്. മൊസ്സാക് ഫൊന്‍സെകയുടെ പുറത്തുവന്ന വിരങ്ങള്‍ പ്രകാരം നികുതി വെട്ടിപ്പിന് ഏറ്റവും നല്ലയിടങ്ങളായ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്‌ലും ബഹാമാസിലുമായി 1993ലാണ് ഈ കമ്പനികള്‍ രജ്‌സിറ്റര്‍ ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രെഷര്‍ ഷിപ്പിങ് ലിമിറ്റഡ്, ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ മൂല്യം 5000 മുതല്‍ 50000 ഡോളര്‍ വെരയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇവ ദശലക്ഷക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് നടത്തിയത്. നാല് കമ്പനികളുടെയും മാനേജിങ് ഡയറക്ടറാണ് ബച്ഛന്‍. കോടികളുടെ നികുതിവെട്ടിപ്പിനാണ് ബച്ചന്‍ വിദേശങ്ങളില്‍ പലയിടത്തായി കമ്പനികള്‍ തുടങ്ങിയത്.