കെ പി യോഹന്നാന്റെ കോളജില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ജാതിവിവേചനം മൂലം; എന്റെ മരണകാരണം ഫാദര്‍ വില്യംസും കോളജ് അധികൃതരുമാണ്’ എന്ന അമലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

പത്തനംതിട്ട: കെപി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥി അമല്‍ പി.എസ് ആത്മഹത്യ ചെയ്തത് കടുത്ത ജാതിവിവേചനം മൂലം. ‘ഞാന്‍ ഈ വെളളത്തിന്റെ അടിത്തട്ടില്‍ ഉണ്ടാവും. എന്റെ മരണകാരണം ഫാദര്‍ വില്യംസും കോളജ് അധികൃതരുമാണ്’ എന്നാണ് അമലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ദളിത് വിദ്യാര്‍ത്ഥിയായ അമലിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 2015 നവംബര്‍ രണ്ടാംതീയതിയാണ് കല്ലടയാറ്റിലെ കൊട്ടാരക്കര കുന്നത്തൂര്‍ കടപുഴ പാലത്തിനു സമീപം അമലിന്റെ മൃതദേഹം കണ്ടെത്തിയത്. അമലിന്റെ സ്‌കൂട്ടറില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിനു കാരണം കോളജ് അധികൃതരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല.

suicide-note-of-amal

ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ളതാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്. ഇവിടുത്തെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമല്‍ പി.എസിനെ മാര്‍ക്കു കുറഞ്ഞെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മലിന്റെ അമ്മ സുജയെയും സഹോദരനെയും കോളജിലേക്ക് വിളിപ്പിച്ച് ഹോസ്റ്റലില്‍ നിന്നും മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹോസ്റ്റല്‍ ഫീസും മറ്റും എസ്.സി ക്വോട്ടായില്‍ ലഭിച്ചതാണെന്ന് അമല്‍ പറഞ്ഞപ്പോള്‍ കോളേജ് മാനേജര്‍ ജാതീയമായി ആക്ഷേപിക്കുകയും ‘എസ്.സി ക്വോട്ടാ നിര്‍ത്തലാക്കിയാല്‍ നീ എന്തുചെയ്യുമെന്ന് ‘ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് സുജ ആരോപിക്കുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ഇങ്ങ് കേരളത്തില്‍പോലും പ്രക്ഷോഭം നടത്തിയ സംഘടനകളൊന്നുപോലും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യത്തിലൂന്നി രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.