കാമുകന്റെ സഹായത്തോടെ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും

തിരുവനന്തപുരം: കാമുകന്റെ സഹായത്തോടെ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടകൊലപാതകക്കേസില്‍ പ്രതികളായ ഐടി ജീവനക്കാരന്‍ നിനോ മാത്യവും കാമുകി അനുശാന്തിയും കുറ്റക്കരാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും. ഐടി ജീവനക്കാരന്‍ നിനോ മാത്യുവും കാമുകി അനുശാന്തിയുമാണ് ഒന്നും രണ്ടും പ്രതികള്‍. 2014 ഏപ്രില്‍ 16 നാണ് കൊലപാതകം നടന്നത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം.

2014 ജനുവരി മാസത്തില്‍ അനുശാന്തി തന്റെ വീടിന്റെ ദൃശ്യങ്ങളും വീട്ടിലേക്ക് എത്താനുള്ള വഴികളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നിനോ മാത്യുവിന് കൈമാറി. തുടര്‍ന്ന് 2014 ഏപ്രില്‍ 16 ന് കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തി. അപ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലതീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെത്തിയ നിനോ നാല് വയസ്സുള്ള കുഞ്ഞിനേയും ഓമനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലതീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി, വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ ലതീഷ് രക്ഷപെടുകയായിരുന്നു. ലതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടത്തിയ നിനോയെ തിരിഞ്ഞറിഞ്ഞ പൊലീസ് അന്ന് രാത്രി തന്നെ ഇയാളെ പിടികൂടി. പിന്നീട് അനുശാന്തിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടകൊലപാതകക്കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

© 2024 Live Kerala News. All Rights Reserved.