കൊച്ചി: വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് ഹൈക്കോടതിയുടെയും ഗ്രീന്‍ സിഗന്ല്‍. ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിര്‍ദേശം.ഭൂമി നല്‍കാന്‍ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായാണ് മന്ത്രി ഹര്‍ജിയില്‍ പറഞ്ഞത്. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയടക്കം അഞ്ചു പേര്‍ക്കെതിരെയും ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. സന്തോഷ് മാധവനെതിരേയും ഇയാളുടെ ബിനാമി കമ്പനികള്‍ക്കെതിരെയും അന്വേഷണം നടത്തും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127 ഏക്കര്‍ മിച്ച ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് റവന്യൂവകുപ്പിന്റെ ഇളവ് നല്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്. അടൂര്‍പ്രകാശിനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും മൂലക്കിരുത്താന്‍ വിഎം സുധീരനും ഏറ്റുമുട്ടുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപടല്‍.